വീണ്ടും ചരിത്രമെഴുതി ഇന്ത്യ; ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം

  • india
  • November 17, 2024

ദില്ലി: ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്‌ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു മിസൈലിൻറെ പരീക്ഷണം. 1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച് എതിരാളികൾക്ക് നാശം വിതയ്ക്കാനുള്ള കരുത്ത് ഈ ദീർഘദൂര ഹൈപ്പർസോണിക് മിസൈലിനുണ്ട്. ഇന്ത്യൻ സൈന്യത്തിനായി ഡിആർഡിഒയുടെ മേൽനോട്ടത്തിൽ പൂർണമായും തദ്ദേശീയമായാണ് ഈ മിസൈൽ വികസിപ്പിച്ചത്. ഇതോടെ ദീർഘദൂര ഹൈപ്പർസോണിക് മിസൈലുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു.

ഇന്ത്യൻ സൈന്യത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണ വിജയം. മറ്റ് ഡിആർഡിഒ ലബോററ്ററികളുടെയും വ്യവസായ പങ്കാളികളുടെയും സഹകരണത്തോടെ ഹൈദരാബാദിലെ ഡോ. എപിജെ അബ്‌ദുൾ കലാം മിസൈൽ കോപ്ലംക്‌സിലാണ് ഇത് നിർമിച്ചത്. മുതിർന്ന ഡിആർഡിഒ ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ദീർഘദൂര ഹൈപ്പർസോണിക് മിസൈലിൻറെ ആദ്യ പരീക്ഷണം ഇന്ത്യ നടത്തിയത്.

ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതിലൂടെ ഇന്ത്യ സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഇതൊരു ചരിത്ര നിമിഷമാണ്. ഇത്രയും സങ്കീർണവും അത്യാധുനികവുമായ മിലിട്ടറി സാങ്കേതികവിദ്യ കൈവരിച്ച ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിച്ചതായും അദേഹം കൂട്ടിച്ചേർത്തു. ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണ വിജയത്തിനായി പ്രയത്നിച്ച ഡിആർഡിഒയെയും വിവിധ സേനാവിഭാഗങ്ങളെയും രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണ വിജയത്തിലൂടെ കൈവരിച്ചിരിക്കുന്നത്. ശബ്‌ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ഹൈപ്പർസോണിക് മിസൈലുകൾക്കാകും. മണിക്കൂറിൽ 6,125 കിലോമീറ്റർ മുതൽ 24,140 കിലോമീറ്റർ വരെ ഈ മിസൈലുകൾക്ക് വേഗം കൈവരിക്കാമെന്നതിനാൽ എതിരാളികൾക്ക് തിരിച്ചറിയാനും തടയാനും പ്രയാസമാകും.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *