
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം കത്തിപ്പടരുന്നു. മുഖ്യമന്ത്രി ബിരേൻ സിംഗിന്റെയും മറ്റ് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾ അക്രമികൾ തകർത്തു. ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. സംസ്ഥാനത്തിന്റെ കൂടുതൽ മേഖലകളിലേക്കും അക്രമികൾ സംഘർഷം വ്യാപിപ്പിച്ചു. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരിൽ എത്തണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. പോലീസ് അക്രമികൾക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു.
ഇംഫാലിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘർഷം വീണ്ടും ശക്തിയാർജിച്ചത്. ഇവരെ കണ്ടെത്താൻ സർക്കാരിൻ്റെ ശ്രമങ്ങൾ കാര്യക്ഷമമല്ല എന്നാണ് പരാതി. അഫ്സ്പ പുനഃസ്ഥാപിച്ച നടപടി പിൻവലിക്കണം എന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് ഇൻ്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിൽ അക്രമ സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.