
കൊച്ചി: സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങിയ ഏഴു പേർക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതി പിൻവലിക്കുന്നതായി നടി. സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി പിൻവലിക്കുന്നതെന്ന് നടി പറഞ്ഞു.
കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിൻമാറ്റം. നടൻമാർക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിൾ, ബിച്ചു എന്നിവരും കോൺഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരൻ എന്നിവർക്കെതിരെയായിരുന്നു നടി പരാതി നൽകിയിരുന്നത്.
തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നടി ആരോപിച്ചു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നടി ഉടൻ ഇമെയിൽ അയക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു സിനിമാമേഖലയിലെ പ്രവർത്തകർക്കെതിരെ പരാതിയുമായി നടി രംഗത്തെത്തിയത്.
2009-ലാണ് മുകേഷിനെതിരായ പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ മുകേഷ് കയറി പിടിച്ചുവെന്നായിരുന്നു നടിയുടെ മൊഴി. അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു ഇടവേള ബാബുവിനെതിരായ പരാതി.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ബാലചന്ദ്രമേനോനെതിരായ പരാതി. ഷൂട്ടിങ് ലൊക്കേഷനിൽ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. ഭയം കാരണമാണ് ഇത്രയും നാൾ പറയാതിരുന്നതെന്ന് നടി പറഞ്ഞിരുന്നു.
സെക്രട്ടേറിയേറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്നായെന്നാണ് ജയസൂര്യയ്‌ക്കെതിരായ കേസ്. നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൻമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വർഷങ്ങൾക്കുമുൻപ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയിൽവെച്ച് നടൻ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയിരുന്നു.