
പെർത്ത്: ബോർഡർ-ഗാവസ്‌കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിക്ക് മുൻപിൽ തകർന്നടിഞ്ഞ് ഇന്ത്യ. 49.4 ഓവറിൽ 150 റൺസ് ചേർക്കുന്നതിനിടെ പത്തുവിക്കറ്റും വീണു. നാലുവിക്കറ്റുകൾ നേടിയ ജോഷ് ഹേസൽവുഡും രണ്ടുവീതം വിക്കറ്റുകൾ നേടിയ മിച്ചൽ സ്റ്റാർക്ക്, ക്യാപ്റ്റൻ പാറ്റ് കമിൻസ്, മിച്ചൽ മാർഷ് എന്നിവർ ചേർന്ന് ഇന്ത്യയെ വേഗത്തിൽ ഒതുക്കുകയായിരുന്നു.
59 പന്തിൽ ഒരു സിക്‌സും ആറ് ഫോറും സഹിതം 41 റൺസ് നേടിയ നിതിഷ് റെഡ്ഢിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 78 പന്തിൽ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 37 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് രണ്ടാമത്തെ ടോപ് സ്‌കോറർ. പന്തും നിതീഷും ചേർന്ന് ഏഴാം വിക്കറ്റിൽ നേടിയ 48 റൺസാണ് ഇന്ത്യൻ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.
മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ജയ്സ്വാളിന്റെ മടക്കം. എട്ട് പന്തുകൾ നേരിട്ടെങ്കിലും ഒരു റണ്ണുമെടുക്കാതെ പുറത്താവുകയായിരുന്നു. പിന്നാലെ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായി. ഹേസൽവുഡിന്റെ പന്തിൽ അലക്സ് കരെയ്ക്ക് ക്യാച്ചാവുകയായിരുന്നു. 23 പന്തുകളാണ് പടിക്കൽ നേരിട്ടത്. കോലിയെയും ഹേസൽവുഡ് തന്നെ മടക്കി (12 പന്തിൽ 5). ഓപ്പണറായിറങ്ങിയ രാഹുൽ നാലാമതായാണ് പുറത്തായത്. 74 പന്തിൽ മൂന്ന് ഫോർ ഉൾപ്പെടെ 26 റൺസാണ് സമ്പാദ്യം. സ്റ്റാർക്കിന് തന്നെയാണ് വിക്കറ്റ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ക്യാപ്റ്റൻ. ഓസ്‌ട്രേലിയയെ പാറ്റ് കമിൻസാണ് നയിക്കുന്നത്. സ്വന്തം നാട്ടിൽ ന്യൂസീലൻഡിനോടേറ്റ തോൽവിയുടെ ക്ഷീണം തീർക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം 2014-15നുശേഷം ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. തുടർച്ചയായ അഞ്ചാംവട്ടം കിരീടം നിലനിർത്താനാണ് ഇന്ത്യയിറങ്ങുന്നത്.