
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 26 മുതൽ മഴ വീണ്ടും സജീവമായേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമർദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യത. സുമാത്ര തീരത്തിനും തെക്കൻ ആൻഡാമാൻ കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. ശനിയാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തിങ്കളാഴ്ചക്കുള്ളിൽ തീവ്ര ന്യുന മർദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് തമിഴ് നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിലെ മഴ ന്യൂന മർദ്ദത്തിന്റെ ട്രാക്ക് / ശക്തിക്കനുസരിച്ചായിരിക്കും.
ഇന്നും നാളെയും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.