
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ആറ് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടലൂർ, തിരുവാരൂർ, തഞ്ചാവൂർ, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ രണ്ട് ദിവസമായി വ്യാപക മഴയാണ് ലഭിക്കുന്നത്. അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്ന് ചെന്നൈ മേഖല കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
2 ദിവസത്തിനിടെ തീരദേശ ജില്ലകളിൽ 150 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാമനാഥപുരത്ത് വീടുകളിലടക്കം വെള്ളം കയറി. തിരുവാരൂർ, മയിലാടുതുറ, തഞ്ചാവൂർ തുടങ്ങിയ ജില്ലകളിൽ 2,000 ഏക്കറിലേറെ നെൽക്കൃഷി നശിച്ചു. നാഗപട്ടണത്ത് 12 ക്യാംപുകളിലായി 371 കുടുംബങ്ങളിലെ 1032 പേരെ മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലും ദുർബല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
3 ദിവസം ചെന്നൈ, പുതുച്ചേരി, കാരയ്ക്കൽ, യാനം എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കടലൂർ, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂർ, ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, പുതുച്ചേരി എന്നിവിടങ്ങളിൽ 30 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.