
ബെയ്റൂട്ട്: ഏകദേശം 14 മാസങ്ങൾ നീണ്ടുനിന്ന ഇസ്രയേൽ- ഹിസ്ബുല്ല ഏറ്റുമുട്ടലുകൾക്ക് താൽക്കാലിക വിരാമം. ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രായേൽ മുന്നറിയിപ്പിനെ തുടർന്ന് ലെബനിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയ ജനങ്ങൾ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ വീടുകളിലേക്ക് മടങ്ങി തുടങ്ങി. രണ്ട് മാസത്തെ വെടിനിർത്തലാണ് ഇരുവിഭാഗങ്ങളും തമ്മിൽ ധാരണയിലെത്തിയത്. ദക്ഷിണ ലെബനനിൽ ആയുധങ്ങളടക്കമുള്ള ഹിസ്ബുള്ളയുടെ സാന്നിധ്യം ഉണ്ടാകരുതെന്നും, ഇസ്രായേലി സൈന്യം അതിർത്തിയിൽ നിന്ന് പിൻമാറണമെന്നുമാണ് വെടിനിർത്തലിലെ ധാരണ. എന്നാൽ വെടിനിർത്തൽ ധാരണങ്ങൾ മുഴുവൻ എങ്ങനെ പ്രാബല്യത്തിലാക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല.
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ സാധാരണക്കാരടക്കം 3700 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ലെബനൻ സ്ഥിരീകരിക്കുന്നത്. അതേസമയം, ഏറ്റുമുട്ടലുകളിലായി ഇസ്രായേലിൽ 130 പേർ മരിച്ചെന്നാണ് കണക്ക്. ലൈബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോഴും ഗാസ യുദ്ധത്തെ കുറിച്ച് ഇതിൽ യാതൊരു പരാമർശവുമില്ല. നിലവിൽ നിരവധി ഇസ്രായേലികൾ ഹമാസിന്റെ തടങ്കലിൽ ഉണ്ട്. എന്നാൽ വരും ദിവസങ്ങളിൽ ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരാൻ തന്റെ ഗവൺമെന്റ് ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്തിന് ആശ്വാസമായാണ് ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നത്. അമേരിക്കയുടെയും ഫ്രാൻസിൻറേയും വെടിനിർത്തൽ നിർദ്ദേശങ്ങളാണ് ഇരു രാജ്യങ്ങളും അംഗീകരിച്ചത്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടു. ഇസ്രയേൽ സൈന്യവും ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കുകയായിരുന്നു.
വെടിനിർത്തൽ നിർദ്ദേശം നെതന്യാഹുവിൻറെ നേതൃത്വത്തിൽ ചേർന്ന ഇസ്രയേൽ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചിരുന്നു, അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ തന്നെ ഇക്കാര്യം അറിയിക്കാനായി ലോകത്തെ അഭിസംബോധന ചെയ്തിരുന്നു. ലെബനൻ – ഇസ്രയേൽ വെടിനിർത്തൽ വിവരം പങ്കുവച്ച ബൈഡൻ, നല്ല വാർത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി. ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കൻ പ്രസിഡൻറ് കൂട്ടിച്ചേർത്തിരുന്നു. അതേസമയം ഹിസ്ബുള്ള ധാരണ ലംഘിച്ചാൽ ഇസ്രയേൽ കനത്ത തിരിച്ചടിക്ക് മുതിരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.