
കോതമംഗലം: കുട്ടംപുഴയിൽ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. വനത്തിൽ മേയാൻവിട്ട പശുവിനെ അന്വേഷിച്ചുപോയ സ്ത്രീകളെയാണ് കണ്ടെത്തിയത്. വനത്തിൽ ആറ് കിലോമീറ്റർ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്നാണ് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്. ഇവരെ ഉടൻ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് മലയാറ്റൂർ ഡി.എഫ്.ഒ ശ്രീനിവാസ് അറിയിച്ചു. മൂന്നു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ ദിവസമാണ് വനത്തിൽ മേയാൻ വിട്ട പശുവിനെ അന്വേഷിച്ച് ഈ സ്ത്രീകൾ വനത്തിലേക്ക് പോയത്. എന്നാൽ, ആനയെ കണ്ട് ഭയന്നോടിയതോടെ ഇവർ കൂട്ടംതെറ്റുകയുമായിരുന്നു.
കുട്ടംപുഴ അട്ടിക്കളം സ്വദേശികളായ മാളികക്കുടി മായ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ ഇവർ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭർത്താവിനെ മൊബൈൽ ഫോണിൽ വിളിച്ച് അറിയിച്ചു.
മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനൽ പ്ലാന്റേഷൻ) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. വനാതിർത്തിയിലാണ് ഇവരുടെ വീട്. പശുവിനെ ബുധനാഴ്ച മുതൽ കാണാതായതാണ്. ഇതിനിടെ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാർ ആശങ്കയിലായത്.
വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ ആർ. സഞ്ജീവ്കുമാർ, കുട്ടംപുഴ സി.ഐ. പി.എ. ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ 15 പേർ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങൾ വനത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിൽ രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും സ്ത്രീകളെ കണ്ടെത്താനായിരുന്നില്ല. കാണാതായവരെ തേടിപ്പോയ ഒരു തിരച്ചിൽ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.