
ഡമാസ്‌കസ്: സിറിയയിൽ വീണ്ടും ശക്തിപ്രാപിച്ച് ആഭ്യന്തരകലാപം. 2011 മുതൽ സിറിയയിലുണ്ടായിരുന്ന കലാപം ഏതാനും ദിവസം മുമ്പായിരുന്നു വീണ്ടും രൂക്ഷമായത്. സൈന്യവും വിമതരും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ 242 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അതിൽ 24 പേർ സാധാരണക്കാരാണ്. ടർക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ സുന്നി സായുധസംഘമായ ഹയാത് തഹ്‌രീർ അൽ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിലാണ് ബാഷർ അൽ അസദിന്റെ സർക്കാരിനെതിരേയുള്ള സായുധകലാപം.
സർക്കാർ അധീനതയിലുള്ള വടക്കു-പടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ലിബിൽ ദിവസങ്ങളായി സിറിയൻ സൈന്യവും സായുധസംഘാംഗങ്ങളും തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടക്കുകയാണ്. വെള്ളിയാഴ്ചയോടെ ആയിരക്കണക്കിന് കലാപകാരികൾ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ വടക്കുള്ള അലെപ്പോയിലെത്തി. 2016-ൽ സൈന്യം നഗരം തിരിച്ചുപിടിച്ചശേഷം ആദ്യമായാണ് എച്ച്ടിഎസിന്റെ നേതൃത്വത്തിലുള്ള വിമതർ അലെപ്പോ നഗരത്തിൽ പ്രവേശിക്കുന്നത്.
അലെപ്പോയുടെ അഞ്ച് സമീപപ്രദേശങ്ങളുടെ നിയന്ത്രണം ഇവർ ഏറ്റെടുത്തു. ഇഡ്‌ലിബിലും അലെപ്പോയിലുമായി തന്ത്രപ്രധാനമായ 50 പട്ടണങ്ങളും ഗ്രാമങ്ങളും അവർ പിടിച്ചു. അലെപ്പോ സർവകലാശാലയ്ക്കുനേരേ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ രണ്ട് വിദ്യാർഥികളടക്കം നാലുപേർ കൊല്ലപ്പെട്ടു. അലെപ്പോ വിമാനത്താവളം അടച്ചിട്ട് ശനിയാഴ്ച്ചത്തെ എല്ലാ വിമാനങ്ങളും റദ്ദാക്കി.
സംഘർഷങ്ങളിൽനിന്ന് വിട്ടുനിൽക്കാനുള്ള 2019-ലെ സമാധാനക്കരാർ കലാപകാരികൾ ലംഘിച്ചെന്ന് സിറിയൻ സൈന്യം ആരോപിച്ചു. അതേസമയം, റഷ്യയുമായിച്ചേർന്ന് സിറിയൻ സൈന്യം ഇഡ്ലിബിൽ പ്രത്യാക്രമണം ശക്തമാക്കി. 2020-നുശേഷം മേഖലയിൽ നടക്കുന്ന വലിയ സായുധകലാപമാണിത്.