
കൊണാർക്കി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഞായറാഴ്ച ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 56 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.രാജ്യത്തെ രണ്ടാമത്തെ വലിയനഗരമായ എൻസെറെക്കോറിലെ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. നൂറിലേറെപ്പേർ മരിച്ചെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
റഫറിയുടെ തീരുമാനവുമായി ബന്ധപ്പെട്ട് ടീമുകളുടെ ആരാധകർതമ്മിലുണ്ടായ തർക്കവും കൈയാങ്കളിയുമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് പട്ടാളഭരണകൂടം അറിയിച്ചു. റഫറിക്കുനേരേ പ്രതിഷേധിച്ചവർ കല്ലേറുനടത്തിയതോടെ സംഘർഷം വഷളാവുകയായിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
2021-ൽ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഗിനിയയുടെ പ്രസിഡന്റ് മാമാഡി ഡൗംബൗയയോടുള്ള ആദരസൂചകമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ലെയ്ബ്, എൻസെറെക്കോർ ടീമുകൾതമ്മിലായിരുന്നു മത്സരം.