
വത്തിക്കാൻ: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലോക സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാനായി റോമിലെത്തിയതായിരുന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കൂടിക്കാഴ്ചക്കിടെ ഇസ്ലാമിക കലയെയും വാസ്തുകലയെയും സംബന്ധിച്ച പുസ്തകം (Islamic Art and Architecture : An Introduction) പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മാർപാപ്പക്ക് കൈമാറി.
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഫ്രെയിമുകളിൽ ഒന്നായി സംഗമം മാറി. ലോക സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ നവംബർ 27നാണ് സാദിഖലി ശിഹാബ് തങ്ങൾ റോമിലേക്ക് പുറപ്പെട്ടത്. ശിവഗിരി മഠം സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായാണ് സാദിഖലി തങ്ങൾ പങ്കെടുത്തത്. പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അനർഘമായ നിമിഷങ്ങളായിരുന്നു കൂടിക്കാഴ്ചയെന്നും മനുഷ്യർ ആശയ വ്യത്യാസങ്ങളുടെ പേരിൽ വെവ്വേറേ കളങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിൽ, പാരസ്പര്യത്തിന്റെയും സഹവർത്തത്തിന്റെയും സന്ദേശം പകരുന്ന ഓരോ കൂടിക്കാഴ്ചയും പവിത്രമാണെന്നും തങ്ങൾ പറഞ്ഞു.
ഇന്നത്തെ കാലത്ത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. എല്ലാ മനുഷ്യരും ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന സന്ദേശമാണ് ഗുരു ലോകത്തിന് നൽകിയത്. ശ്രീനാരായണ ഗുരു തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ്. ആരോടും വേർതിരിവോ വിവേചനമോ ഉണ്ടാകരുതെന്ന സന്ദേശം അദ്ദേഹം നൽകി. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് ഗുരുവിനെ അനുസ്മരിച്ച് മാർപാപ്പ സംസാരിച്ചത്.
ആലുവ അദ്വൈത ആശ്രമത്തിലെ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വത്തിക്കാനിൽ ശിവഗിരിമഠം മതപാർലമെന്റും സർവമത സമ്മേളനവും സംഘടിപ്പിച്ചത്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം പ്രാർത്ഥനയുടെ ഇറ്റാലിയൻ മൊഴിമാറ്റം ആലപിച്ചായിരുന്നു സർവമതസമ്മേളനത്തിന്റെ തുടക്കം. വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സ്‌നേഹസംഗമത്തോടെ ഇന്നലെയാണ് സമ്മേളനത്തിന് തുടക്കമായത്.