
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന റെക്കോർഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. അമേരിക്കൻ ഡോളർ ശക്തിയാർജിക്കുന്നതും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രതികൂലമായ റിപ്പോർട്ടുകളും ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്.
13 പൈസയുടെ നഷ്ടത്തോടെ 84.72 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്. ഉൽപ്പാദന മേഖല നവംബറിൽ 11 മാസത്തെ താഴ്ന്ന നിലയിൽ എത്തിയത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ ബാധിച്ചത്. ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കിന് പുറമേ അസംസ്‌കൃത എണ്ണ വില ഉയരുമെന്ന സൂചനകളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.
അതേസമയം ഓഹരി വിപണി നേട്ടത്തോടെയാണ് ഇന്നും വ്യാപാരം ആരംഭിച്ചത്. 300 പോയിന്റ് നേട്ടത്തോടെ ബിഎസ്ഇ സെൻസെക്സ് 80,500 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 24,300 പോയിന്റിന് മുകളിലാണ്. റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.