
ദില്ലി: കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിൻറെ സഹകരണം കുറവെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പരാമർശം. ഭീമമായ തുകയാണ് കേരളത്തിനായി മാറ്റി വച്ചിരിക്കുന്നത്.എന്നാൽ സ്ഥലമേറ്റെടുപ്പിൽ പുരോഗതിയില്ല.എംപിമാരും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിന് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ വേണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ലോബിയുടെ മേധാവിത്തം മറികടക്കാൻ ബംഗലുരു റൂട്ടിൽ വന്ദേ ഭാരത് ട്രെയിനുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസനം സംബന്ധിച്ചിട്ടുള്ള പദ്ധതികൾക്കുള്ള അന്തിമ അംഗീകാരം റെയിൽവേ ബോർഡിന്റെ ഭാഗത്തുനിന്നും ലഭ്യമായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അമൃതഭാരത് പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ തെരഞ്ഞെടുത്തിരുന്നെങ്കിലും വികസന പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ മറുപടി നൽകി.