
പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി മിഷേൽ ബാർണിയർക്കുനേരേ പ്രതിപക്ഷപാർട്ടികൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇടതുപാർട്ടികളും തീവ്രവലതുപാർട്ടികളും ഒന്നിച്ചതോടെയാണ് പ്രമേയം പാസായത്. 331 എം.പി.മാർ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. 1962-നുശേഷം അവിശ്വാസപ്രമേയത്തിലൂടെ ഫ്രാൻസിൽ അധികാരത്തിൽനിന്ന് പുറത്താകുന്ന ആദ്യ സർക്കാരാണ് ബാർണിയറുടേത്. ബജറ്റ് ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു അവിശ്വാസപ്രമേയത്തിൽ അവസാനിച്ചത്.
ഫ്രാൻസിന്റെ ധനക്കമ്മി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റിന്, ഭരണഘടനയിലെ പ്രത്യേക അധികാരം പ്രയോഗിച്ച് പ്രധാനമന്ത്രി അംഗീകാരം നൽകുകയായിരുന്നു. പാർലമെന്റിൽ വോട്ടെടുപ്പില്ലാതെ നിയമനിർമാണം നടത്താൻ അനുവദിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 49.3 ആണ് പ്രധാനമന്ത്രി പ്രയോഗിച്ചത്. ബജറ്റിലെ നികുതിവർധന, ചെലവുചുരുക്കൽ തുടങ്ങിയ കാര്യങ്ങളെ പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു. കക്ഷിരാഷ്ട്രീയത്തേക്കാൾ രാജ്യത്തിന്റെ ഭാവിക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ബാർണിയർ തന്റെ തീരുമാനത്തെ ന്യായീകരിച്ചു.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടുത്തസർക്കാരിനെ നിയമിക്കുംവരെ ബാർണിയർ കാവൽപ്രധാനമന്ത്രിയായി തുടരും. ജൂലായിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ പാർട്ടികൾക്ക് വലിയതിരിച്ചടി നേരിടുകയും ഒരുപാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. രണ്ടുമാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനുശേഷമാണ് എൽ.ആർ. പാർട്ടി നേതാവായ മിഷേൽ ബാർണിയറെ മാക്രോൺ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.