
ചണ്ഡീഗഢ്: പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽനിന്ന് പഞ്ചാബ് കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് ആരംഭിക്കും. കർഷകരുടെ മാർച്ച് പ്രഖ്യാപനത്തിന് പിന്നാലെ ഹരിയാണയിലെ അംബാല ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശംഭു അതിർത്തിയിലെ ദേശീയപാത 44-ൽ സുരക്ഷ വർധിപ്പിച്ചിട്ടുമുണ്ട്. ഹരിയാണ പോലീസും പഞ്ചാബ് പോലീസും കൂടുതൽ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം, കർഷക നേതാവ് ജഗ്ജീത് സിങ് ഡല്ലേവാൽ മരണംവരെ നിരാഹാരം പ്രഖ്യാപിച്ച് സമരം ചെയ്യുന്ന ജിന്ദിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ പത്തുദിവസമായി ഡല്ലേവാൽ ഇവിടെ സമരത്തിലാണ്.
വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, വായ്പ എഴുതിത്തള്ളൽ, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കണം, വൈദ്യുതി താരിഫ് വർധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നൂറിലധികം കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ഒരുങ്ങുന്നത്. മാത്രമല്ല, 2021-ലെ ലഖിംപുർ ഖേരി സംഘർഷത്തിലെ ഇരകൾക്ക് നീതിവേണമെന്നും 2020-21 കാലത്തെ കർഷകസമര കാലത്ത് ജീവൻ നഷ്ടമായ കർഷകരുടെ കുുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് ഒരു മണിയോടെ പാർലമെന്റ് മാർച്ച് ആരംഭിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച ഉത്തർ പ്രദേശിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള അയ്യായിരത്തോളം കർഷകർ ദില്ലി ചലോ എന്ന പേരിൽ പാർലമെന്റ് ലക്ഷ്യമാക്കി മാർച്ച് ആരംഭിച്ചിരുന്നുവെങ്കിലും ഇവരെ നോയിഡ-ഡൽഹി അതിർത്തിയിൽ തടഞ്ഞിരുന്നു. 1997 മുതൽ സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഇവരുടെ മാർച്ച്.