
ചെന്നൈ: തമിഴ്നാട്ടിൽ 2026 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിലെത്തുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് അടുത്ത തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും വിജയ് പറഞ്ഞു. ഡോ. ബി.ആർ. അംബേദ്കറെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിഎംകെയ്ക്ക് സഖ്യത്തിന്റെ ബലത്താൽ വീണ്ടും അധികാരത്തിൽ എത്താനാകില്ലെന്ന് വിജയ് പറഞ്ഞു. ചിലർ സഖ്യത്തിന്റെ കണക്കുകൾ കൂട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, 2026 നിയമസഭാ തിരഞ്ഞെടുപ്പോടെ ഈ സഖ്യം പൂജ്യമായി തീരും. തമിഴ്‌നാടിന്റെ നന്മയ്ക്കായി ജനങ്ങളെ സ്നേഹിക്കുന്ന സർക്കാർ വരണമെന്നും വിജയ് അഭിപ്രായപ്പെട്ടു. കൂട്ടുകക്ഷി സർക്കാരിന്റെ സമ്മർദം മൂലം അംബേദ്കറുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നു പോലും പിന്മാറിയ വിസികെ നേതാവ് തിരുമാവളവന്റെ മനസ്സ് നമ്മോടൊപ്പം ഉണ്ടാകുമെന്നും വിജയ് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്ന തിരുമാവളവൻ, സഖ്യത്തിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു പിന്മാറിയെന്നാണു വിവരം.
തമിഴ്‌നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്. ഇക്കാലത്ത് അംബേദ്കർ ജീവിച്ചിരുന്നുവെങ്കിൽ തല കുനിക്കുമായിരുന്നു. ഇതിന് മാറ്റമുണ്ടാകണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന സർക്കാർ വരണം. ജനാധിപത്യം ശക്തിപ്പെടാൻ നീതിപൂർവമായി തിരഞ്ഞെടുപ്പ് നടത്തണം. എന്നാൽ, കേന്ദ്ര സർക്കാർ ഇതിന് തയ്യാറാകുന്നില്ല. മണിപ്പുരിൽ അനീതി നടക്കുമ്പോൾ കേന്ദ്രം കാഴ്ച്ചക്കാരായി നിൽക്കുകയാണെന്നും വിജയ് പറഞ്ഞു.