
ന്യൂഡൽഹി: അതിവേഗത്തിൽ പറന്ന് ശത്രുക്കളുടെ താവളങ്ങളെ തകർക്കാൻ കഴിയുന്ന പുതിയ ഡ്രോൺ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ഖർഗ എന്ന കമികാസെ ഡ്രോണാണ് സൈന്യം അവതരിപ്പിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ഈ ഡ്രോണിന് അതിവേഗത്തിൽ പറക്കാൻ സാധിക്കും.
ജി.പി.എസ്. നാവിഗേഷൻ സംവിധാനം സജ്ജമാക്കിയ ഖർഗ കമികാസെയ്ക്ക് 700 ഗ്രാം സ്‌ഫോടകവസ്തുക്കൾ വഹിക്കാനും കഴിയും. ശത്രുരാജ്യങ്ങളുടെ വൈദ്യുതകാന്തിക സ്‌പെക്ട്രം ജാം ചെയ്യുന്ന നീക്കത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഡ്രോണിലുണ്ട്. ഇന്റലിജൻസ്, നിരീക്ഷണ ആവശ്യങ്ങൾക്കായാണ് സൈന്യം ഡ്രോണ വികസിപ്പിച്ചത്.
‘ചാവേർ ഡ്രോൺ’ എന്നറിയപ്പെടുന്ന ഖർഗ കമികാസെയുടെ റെയ്ഞ്ച് ഒന്നര കിലോമീറ്ററാണ്. 1000 കിലോമീറ്റർ വരെ പറക്കാൻ ശേഷി നൽകുന്ന സ്വദേശി നിർമിത എഞ്ചിനുള്ള ചാവേർ റോബോട്ടുകൾ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നാഷണൽ എയ്റോസ്പേസ് ലബോറട്ടീസ് അവതരിപ്പിച്ചത്.
ശത്രുതാവളങ്ങളെ വളരെയെളുപ്പം തകർക്കാൻ കഴിയുന്ന ഖർഗ കമികാസെയുടെ നിർമ്മാണ ചിലവ് വെറും 30,000 രൂപ മാത്രമാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഉപയോഗിക്കപ്പെട്ട ഡ്രോണാണ് ഇതെന്ന് അധികൃതർ പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ശത്രുക്കളുടെ യുദ്ധവിമാനങ്ങളും കപ്പലുകളും തകർക്കാനായി ജാപ്പനീസ് വ്യോമസേന നടത്തിയ ചാവേർ ദൗത്യമാണ് കമികാസെ എന്നറിയപ്പെടുന്നത്. ചാവേറുകളായ പൈലറ്റുമാർ യുദ്ധവിമാനം ഇടിച്ചിറക്കി ലക്ഷ്യം തകർക്കുന്നതായിരുന്നു കമികാസെ ആക്രമണങ്ങൾ.