
ടെൽ അവീവ്: സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രായേൽ നൂറോളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസ് ഉൾപ്പടെ നാല് പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
വിമാനത്താവളങ്ങൾക്ക് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിലെ 250ലേറെ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. സിറിയയിലെ സൈനിക കേന്ദ്രങ്ങൾ തകർത്തുവെന്നും ഇയാൾ അവകാശപ്പെട്ടു.
ഡമാസ്കസിന് പുറമേ തുറമുഖ നഗരമായ ലതാകിയയും ദാരയും ആക്രമിക്കപ്പെട്ടു. എന്നാൽ, സിറിയയുമായി അതിർത്തി പങ്കിടുന്ന ഗോലാൻ കുന്നുകൾക്ക് സമീപത്തെ പൗരൻമാരെ സംരക്ഷിക്കുന്നതിനായി നടപടികൾ സ്വീകരിച്ചുവെന്ന് ഇസ്രായേൽ അറിയിച്ചു. ഭരണം പിടിച്ചെടുത്ത വിമതർ രാജ്യത്ത് ചുവടുറപ്പിക്കും മുമ്പാണ് ഇസ്രായേലിന്റെ ആക്രമണം.