
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും യുപിഎ മന്ത്രിസഭയിലെ മുൻ വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്നാണ് മുഴുവൻ പേര്. സംസ്‌കാരം ബുധനാഴ്ച ജന്മദേശമായ മദ്ദൂരിൽ നടക്കും.
1999 മുതൽ 2004 വരെ കർണാടകയുടെ മുഖ്യമന്ത്രിയായിരുന്നു. ഇവയ്ക്ക് മുൻപ് നിയമസഭാ സ്‌പീക്കറായും പ്രവർത്തിച്ചു. ശേഷം 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായി. പിന്നീടാണ്, 2009 മുതൽ 2012 വരെ യുപിഎ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായത്. കർണാടക രാഷ്ട്രീയത്തിലെ അതികായനായ എസ്.എം കൃഷ്ണ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു. നീണ്ടകാലത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് 2017 ലാണ് അദ്ദേഹം ബി.ജെ.പിയിലെത്തിയത്.
കർണാടകയെ ഐടി ഹബ്ബാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവായിരുന്നു എസ് എം കൃഷ്ണ. 1962ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കെത്തിയത്. 1962ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നെഹ്റു പ്രചാരണത്തിനെത്തിയിട്ടും കോൺഗ്രസ് എതിർസ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ ചരിത്രമുള്ള നേതാവാണ് കൃഷ്ണ. പിന്നീട് 1971ൽ കോൺഗ്രസിലെത്തി. 2023ൽ പത്മ പുരസ്കാരം നൽകി കൃഷ്ണയെ രാജ്യം ആദരിച്ചു.