
ന്യൂഡൽഹി: ഹരിയാണ-പഞ്ചാബ് അതിർത്തിയായ ശംഭുവിൽ കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ സംഘർഷം. മാർച്ച് നടത്തുന്ന കർഷകരെ അതിർത്തിയിൽ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ 17 കർഷകർക്ക് പരിക്കേറ്റു. കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു 101 കർഷകർ അടങ്ങുന്ന സംഘം മാർച്ച് ആരംഭിച്ചത്.
ഡൽഹി-ഹരിയാണ അതിർത്തിയിലെ ശംഭുവിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ എത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് ‘ദില്ലി ചലോ’ മാർച്ച് ഇന്ന് വീണ്ടും തുടങ്ങിയത്.
അനുമതിയില്ലാതെ മാർച്ച് തുടരാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് പോലീസ് തടഞ്ഞത്. എന്നാൽ, അത് കർഷകർ കൂട്ടാക്കിയില്ല. ഡൽഹിയിലേക്ക് പോകാൻ അനുവദിക്കണമെന്ന് കർഷകരും ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും കർഷകർ വ്യക്തമാക്കി.
വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, വായ്പ എഴുതിത്തള്ളൽ, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, വൈദ്യുതി താരിഫ് വർധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്. 2021-ലെ ലഖിംപുർ ഖേരി സംഘർഷത്തിലെ ഇരകൾക്ക് നീതിവേണമെന്നും 2020-21 കാലത്തെ കർഷക സമരകാലത്ത് ജീവൻ നഷ്ടമായ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്ര നയിക്കുന്നത്. കഴിഞ്ഞ ആഴ്ച ഉത്തർ പ്രദേശിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള അയ്യായിരത്തോളം കർഷകർ ‘ദില്ലി ചലോ’ എന്ന പേരിൽ പാർലമെന്റ് ലക്ഷ്യമാക്കി മാർച്ച് ആരംഭിച്ചിരുന്നെങ്കിലും ഇവരെ നോയിഡ-ഡൽഹി അതിർത്തിയിൽ തടഞ്ഞിരുന്നു. 1997 മുതൽ സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഇവരുടെ മാർച്ച്.