
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമം ഉടൻ നടപ്പിലായേക്കില്ലെന്ന് റിപ്പോർട്ട്. പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കാനിരിക്കെ അതിലെ വിവരങ്ങൾ പുറത്തായി. ബില്ലിലേത് എന്നവകാശപ്പെടുന്ന കോപ്പികൾ വെള്ളിയാഴ്ച രാത്രിമുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിലെ വിവരങ്ങൾ പ്രകാരം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പ് ഏതെങ്കിലും നിയമസഭയുടെ കാലാവധി കഴിയുന്ന സാഹചര്യമുണ്ടായാൽ അവിടെ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കും. ഇങ്ങനെ നിലവിൽ വരുന്ന നിയമസഭയ്ക്ക് നിയമം പ്രാബല്യത്തിലാകുന്നതുവരെയോ അല്ലെങ്കിൽ ലോക്സഭയുടെ കാലാവധി കഴിയുന്നതുവരെയോ ആകും കാലാവധിയുണ്ടാകുക.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനുദ്ദേശിച്ച് കൊണ്ടുവരുന്ന നിയമമാണ് ‘ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ്’.
ഭരണഘടനയുടെ 129-ാം ഭേദഗതിയായാണ് ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ പാർലമെന്റിൽ എത്തുക. ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. 2029ലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. എന്നാൽ ബില്ലിലെ വിവരങ്ങൾ അനുസരിച്ച് 2034ൽ മാത്രമേ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കു.
നിയമം പ്രാബല്യത്തിലായാൽ ലോക്‌സഭയുടെ കാലാവധി കഴിയുന്നതോടെ അതിനൊപ്പം സംസ്ഥാന നിയമസഭകളുടെയും കാലാവധി അവസാനിക്കും. നിയമം വരുന്നതിന് മുമ്പ് നിലവിൽ വന്ന നിയമസഭകളും അതിന് ശേഷം വന്ന നിയമസഭകളും ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നതോടെ പിരിച്ചുവിടപ്പെടും. ഇതിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കും. ഏതെങ്കിലും നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ സാധിച്ചില്ലായെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആ വിവരം രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിക്കുകയും രാഷ്ട്രപതിയുടെ അനുമതിയോടെ മറ്റൊരു തിയതിയിൽ അവിടെ തിരഞ്ഞെടുപ്പ് നടത്തുകയും വേണം.
ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭയും ലോക്‌സഭയോടൊപ്പം കാലാവധി അവസാനിക്കും. ലോക്‌സഭയോ, സംസ്ഥാന നിയമസഭകളോ അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പ് പിരിച്ചുവിടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പോലും പുതിയതായി വരുന്ന സഭയ്ക്ക് മുൻ സഭയുടെ ബാക്കിയുള്ള കാലാവധി മാത്രമേ ഉണ്ടാകു. അതായത് ഇടക്കാല തിരഞ്ഞെടുപ്പിന് സമാനമായ അവസ്ഥയാകും ഇക്കാര്യത്തിലുണ്ടാകുക. ഒറ്റത്തവണ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ആദ്യ ഘട്ടത്തിൽ ലോകസഭയിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലേക്കുമാണ് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും അതിന് ശേഷം മറ്റ് നിയമസഭകളുടെ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് നിയമത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ ശുപാർശയിലുള്ളത്.