
നാഗ്പുര്‍: മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഏക്‌നാഥ് ഷിൻഡെ ശിവസേനയിൽനിന്ന് എം.എൽ.എ രാജിവെച്ചു. ഭംടാര- പവനി മണ്ഡലം എംഎൽഎ നരേന്ദ്ര ബോന്ദേക്കറാണ് പാർട്ടിയിലെ മുഴുവൻ പദവികളും ഒഴിഞ്ഞത്. അതേസമയം, എംഎൽഎ പദവി രാജിവെച്ചിട്ടില്ല. ശിവസേന ഉപനേതാവും വിധർഭയിലെ പാർട്ടി കോ ഓർഡിനേറ്ററുമായിരുന്നു. മൂന്നുതവണ എം.എൽ.എയുമായിട്ടുണ്ട്.
ഇന്നലെയായിരുന്നു ദേവേന്ദ്ര ഫഡ്‌നവിസിന്റെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപിയിൽ നിന്ന് 19 പേർ, ശിവസേനയിൽ നിന്ന് പതിനൊന്ന്, എൻസിപിയിൽ നിന്ന് ഒമ്പത് പേർ എന്നിങ്ങനെ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായത്.
പരമാവധി 43 മന്ത്രിമാരെയാണ് മഹാരാഷ്ട്രയില്‍ ഉള്‍ക്കൊള്ളിക്കാനാകുക. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത 39 പേരും മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും അടക്കം ഫഡ്‌നവിസ് സര്‍ക്കാരില്‍ ഇതോടെ 42 പേരായി. ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും മന്ത്രിസഭാ വികസനം നീളുകയായിരുന്നു. നിയമസഭയുടെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച നാഗ്പുരില്‍ ആരംഭിക്കും.