പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും; ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

  • india
  • December 20, 2024

ദില്ലി: പാർലമെൻറിൻറെ ശീതകാല സമ്മേളനം ഇന്നവസാനിക്കും. അംബേദ്കർ വിവാദത്തിൽ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻറെ തീരുമാനം. പുറത്തെ പ്രതിഷേധം ചർച്ച ചെയ്യാൻ രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരും. അതിന് മുന്നോടിയായി കോൺഗ്രസ് എംപിമാർ ചർച്ച നടത്തും. അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ വനിത എംപിയടക്കം നൽകിയ പരാതിയിൽ നടപടികൾ ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം. ഇതിനിടെ പാർലമെൻറ് വളപ്പിലെ സംഘർഷത്തിൽ രാഹുൽ ഗാന്ധി എംപിക്കെതിരെ കേസെടുത്തിരുന്നു.

ബിജെപി എംപി നൽകിയ പരാതിയിൽ ദില്ലി പൊലീസാണ് കേസെടുത്തത്. ഗുജറാത്ത് എംപി ഹേമങ് ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നടപടി. അംബേദ്കർ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാർലമെൻറ് കവാടത്തിൽ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും ഏറ്റുമുട്ടിയത്. രാവിലെ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ അമിത് ഷാ രാജി വയക്കണമെന്നാവശ്യപ്പെട്ട് അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ നിന്ന് മകർ ദ്വാറിലേക്ക് മാർച്ച് ആരംഭിച്ചു.

ഇതേ സമയം മകർ ദ്വാറിൽ അംബേദ്കറെ നെഹ്റു വഞ്ചിച്ചെന്ന മുദ്രാവാക്യവുമായി ഭരണപക്ഷമെത്തി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ മാർച്ചുമായി ഭരണപക്ഷത്തിനിടയിലേക്ക് ഇരച്ചു കയറിയതോടെ ഉന്തും തള്ളുമായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാർ പാർലമെൻറിലേക്ക് കയറാൻ ശ്രമിച്ചതോടെ സംഘർഷം വർധിച്ചു. സംഘർഷത്തിൽ ബിജെപി എംപിമാരായ പ്രതാപ് സാരംഗിക്കും, മുകേഷ് രാജ് പുതിനും പരിക്കേറ്റു. രാഹുൽ ഗാന്ധി തൊഴിച്ചിട്ടെന്ന് എംപിമാർ ആരോപിച്ചു.

പരിക്കേറ്റ എംപിമാരെ ആർഎംഎൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. സ്ത്രീത്വത്തെ അപമാനിക്കും വിധം രാഹുൽ പെരുമാറിയെന്ന് നാഗാലൻഡിലെ വനിത എംപി ഫാംഗ്നോൻ കൊന്യാക് രാജ്യസഭയിൽ പരസ്യമായി പറഞ്ഞു. ചെയർമാന് രേഖാമൂലം പരാതിയും നൽകി. പ്രിയങ്കാ ഗാന്ധിയേയും, മല്ലികാർജ്ജുൻ ഖർഗെയേയും ഭരണപക്ഷ എംപിമാർ തള്ളിയിട്ടെന്ന് കോൺഗ്രസും ആരോപിച്ചു. തന്റെ മുട്ടിന് പരിക്കേറ്റെന്ന് ഖർഗെ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ വാർത്താ സമ്മേളനം വിളിച്ച് നിഷേധിച്ച രാഹുൽ ഗാന്ധി, പ്രശ്നമുണ്ടാക്കിയത് ബിജെപി അംഗങ്ങളാണെന്ന് ആരോപിച്ചു. വധശ്രമം, മാരകമായ മുറിവേൽപിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെതിരെ പാർലമെൻറ് സ്ട്രീറ്റ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *