
ന്യൂഡൽഹി: പാർലമെന്റ് കവാടങ്ങളിൽ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി സ്പീക്കർ. അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് സ്പീക്കർ ഓം ബിർളയുടെ കടുത്ത നടപടി. പ്രവേശനകവാടങ്ങളിൽ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികൾ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കർ എം.പിമാർക്ക് നിർദേശം നൽകി.
നേരത്തെ സംഘർഷങ്ങൾക്കിടെ പരിക്കേറ്റ് രണ്ട് ബി.ജെ.പി. എം.പിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി തള്ളിയതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ബി.ജെ.പി. എംപിമാർ തള്ളിയതിനെത്തുടർന്ന് തനിക്കും പരിക്കേറ്റെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു.
പരിക്കേറ്റെന്ന് ബി.ജെ.പി. പറയുന്ന എം.പിമാരായ മുകേഷ് രജ്പുതിനേയും പ്രതാപ് സാരംഗിയേയുമാണ് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ രാഹുലിനെതിരെ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. രാഹുൽ മോശമായി പെരുമാറിയെന്നാരോപിച്ച് ബി.ജെ.പിയുടെ നാഗാലാൻഡിൽനിന്നുള്ള വനിതാ എം.പി. ഫോങ്‌നോൻ കോന്യാകും രംഗത്തെത്തിയിരുന്നു.