
മോസ്‌കോ: നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തുന്നതിന് സന്നദ്ധത അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ. ട്രംപുമായി ഏതുസമയത്തും ചർച്ച നടത്താൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു. ട്രംപുമായുള്ള ചർച്ചയിൽ യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ചർച്ചകൾക്ക് മുൻവ്യവസ്ഥകളൊന്നുമില്ലെന്നും എന്നാൽ ഏത് കരാറിലും നിയമാനുസൃതമായി യുക്രൈൻ ഭരണകൂടവും ഉൾപ്പെടുമെന്നും പുടിൻ പറഞ്ഞു. ജനുവരിയിൽ ട്രംപ് അധികാരമേൽക്കാനിരിക്കെയാണ് വാർഷിക വാർത്താസമ്മേളനത്തിൽ പുടിന്റെ പ്രസ്താവന.
വർഷങ്ങളായി താൻ ട്രംപുമായി സംസാരിച്ചിട്ടില്ലെന്നും എന്നാൽ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പുതിൻ പറഞ്ഞു. യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്‌കി ഉൾപ്പെടെ ആരുമായും ചർച്ചയ്ക്ക് റഷ്യ തയ്യാറാണെന്ന് പുടിൻ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
യുക്രൈനിലെ യുദ്ധമേഖലകളിൽ റഷ്യക്കാണ് മേൽക്കൈയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഓഗസ്റ്റിൽ യുക്രൈൻസൈന്യം പ്രത്യാക്രമണം തുടങ്ങിയ പടിഞ്ഞാറൽ കുർസ്‌ക് മേഖല റഷ്യ എന്നു തിരിച്ചുപിടിക്കുമെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപുമായി എന്നെങ്കിലും കൂടിക്കാഴ്ച നടന്നാൽ ഒത്തിരിക്കാര്യങ്ങൾ പറയാനുണ്ടെന്ന് പുതിൻ പറഞ്ഞു. ചർച്ചകൾക്കും വിട്ടുവീഴ്ചയ്ക്കും റഷ്യ തയ്യാറാണെന്നും നാലരമണിക്കൂറോളം നീണ്ട വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.