
ബെർലിൻ: ജർമനിയിലെ കിഴക്കൻ നഗരമായ മക്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ ഒരു കുട്ടിയടക്കം രണ്ട് പേർ മരിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാർ 400 മീറ്ററോളം ഓടിയാണ് നിന്നത്. സംഭവത്തിന്റെ ദൃശ്യം സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കാറോടിച്ച അൻപതു വയസുകാരനായ സൗദി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2006 മുതൽ ജർമനിയിൽ സ്ഥിരതാമസമാക്കിയ ഇയാൾ ഡോക്ടറായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കാറിൽ സ്ഫോടക വസ്തുക്കളുണ്ടെന്ന സംശയത്തിൽ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രതി താമസിക്കുന്ന ബേൺബർഗ് കേന്ദ്രീകരിച്ചും പൊലീസിന്റെ പരിശോധന തുടരുകയാണ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും നടന്നത് ആക്രമണമാണെന്നു കരുതുന്നതായും പ്രദേശിക സർക്കാർ വക്താവ് മത്തിയാസ് ഷുപ്പെയും നഗര വക്താവ് മൈക്കൽ റീഫും പറഞ്ഞു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്ന് മക്ഡെബർഗ് സന്ദർശിക്കുമെന്നാണ് സൂചന. മക്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.