
ടെൽഅവീവ്: ഇസ്രയേലിനെതിരേ മിസൈൽ ആക്രമണവുമായി യെമനിലെ ഹൂതികൾ. ടെൽഅവീവിലെ പാർക്കിൽ മിസൈൽ പതിച്ചുവെന്നും 16 പേർക്ക് ആക്രമണത്തിൽ നിസ്സാരമായി പരിക്കേറ്റുവെന്നും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോമുകൾ പ്രവർത്തിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്. പുലർച്ചെ 3:44-നാണ് ആക്രമണം ഉണ്ടായത്. തൊട്ടുപിന്നാലെ സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ അഭയകേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്തു.
ഇതാദ്യമായല്ല ഹൂതികൾ ഇസ്രയേലിനെ ആക്രമിക്കാൻ ശ്രമിക്കുന്നത്. ടെൽ അവീവിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് സമീപം ജൂലൈ മാസത്തിൽ ഹൂതികൾ നടത്തിയ ആക്രമണം നടത്തുകയും ഇസ്രയേൽ തിരിച്ചടിക്കുകയും ചെയ്തിരുന്നു. അന്ന് ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരേ നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 87 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.