
ന്യൂഡൽഹി: അഞ്ച് റൗണ്ട് കൗൺസലിങ് കഴിഞ്ഞിട്ടും മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നീറ്റ് യു.ജി. പ്രവേശനനടപടികൾ സുപ്രീംകോടതി ഡിസംബർ 30 വരെ നീട്ടി. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ഒറ്റത്തവണത്തേക്ക് സമയം നീട്ടിനൽകണമെന്ന ദേശീയ മെഡിക്കൽ കൗൺസിലിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
രാജ്യം ഡോക്ടർമാരുടെ അപര്യാപ്തത നേരിടുമ്പോൾ മെഡിക്കൽസീറ്റ് പാഴാക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അതിനാൽ പ്രത്യേകമായി ഒരു കൗൺസലിങ് കൂടി നടത്താൻ സുപ്രീംകോടതി നിർദേശിച്ചു. ഒരു കോളേജും സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തരുതെന്നും സംസ്ഥാന അതോറിറ്റികൾ വഴി മാത്രമായിരിക്കണം നടപടിക്രമങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി. വെയിറ്റിങ് ലിസ്റ്റിലുള്ള വിദ്യാർഥികളെ മാത്രമേ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശിപ്പിക്കാവൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.