
ദില്ലി : പാർലമെൻറ് സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാഗാലൻഡ് വനിത എം പി ഫാംഗ്നോൻ കൊന്യാക്കിൻ്റെ ആരോപണത്തിലാണ് നടപടി. വനിത എംപിമാരുടെ അന്തസ് സംരക്ഷിക്കാൻ സഭാധ്യക്ഷന്മാർ ഉടനടി നടപടി സ്വീകരിക്കണമെന്നും ദേശീയ വനിത കമ്മീഷൻ അധ്യക്ഷ വിജയ് രഹ്തർ ആവശ്യപ്പെട്ടു.
അതേ സമയം, പാർലമെൻറ് സംഘർഷത്തിൽ രാഹുൽ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ് പാർലമെൻറ് പൊലീസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിജെപി എംപിമാർക്കെതിരെ കോൺഗ്രസ് വനിത എംപിമാർ നൽകിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ കേസെടുത്തിട്ടില്ല. ജീവൻ അപായപ്പെടുത്തും വിധം പെരുമാറി, മനപൂർവം മുറിവേൽപിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി 5 വകുപ്പുകൾ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. 7 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.