
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് 3 .30 ന് ഓൺലൈനായിട്ടായിരിക്കും യോഗം നടക്കുക. പുനരധിവാസവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ പ്രത്യേക യോഗം ചേരുന്നത്. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം ഉണ്ടാകും. നിർമ്മാണം എങ്ങനെയാകണമെന്നത് സംബന്ധിച്ചടക്കം ചർച്ച ചെയ്യും. പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവർക്കായിരിക്കും ആദ്യ പരിഗണന. അപകട മേഖലയിൽ ഉൾപ്പെട്ടവർക്ക് പുനരധിവാസം രണ്ടാംഘട്ടത്തിലായിരിക്കും.
388 കുടുംബങ്ങളെ ഉൾപ്പെടുത്തി സർക്കാർ പുറത്തു വിട്ട കരട് പട്ടികയെ ചൊല്ലി ദുരന്തബാധിതർ പ്രതിഷേധിച്ചിരുന്നു. അനർഹർ പട്ടികയിൽ കടന്നുകൂടിയെന്നും, ദുരന്തബാധിതർ ചിലർ ഒഴിവാക്കപ്പെട്ടെന്നുമാണ് ആക്ഷേപം. ഒന്നാംഘട്ടത്തിൽ അർഹരായ നിരവധി പേർ പുറത്താണ്. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പർ പ്രകാരം ദുരന്തം ബാധിച്ചത്. എന്നാൽ, കരട് പട്ടികയിൽ ഉൾപ്പെട്ടത് 388 കുടുംബങ്ങൾ മാത്രമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പല പേരുകളും ആവർത്തനമെന്നും ആക്ഷേപമുണ്ട്.