
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടൻ അല്ലു അർജുന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചത്തേയ്ക്കാണ് മാറ്റിയത്. റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടൻ ജാമ്യ ഹർജിയുമായി നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഓൺലൈൻ ആയാണ് നടൻ കോടതിയിൽ ഹാജരായത്.
കേസ് പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. അല്ലു അർജുന്റെ വാദങ്ങളെ എതിർക്കുന്നതിന് കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
ഇക്കഴിഞ്ഞ ഡിസംബർ നാലിനായിരുന്നു സംഭവം നടന്നത്. പുഷ്പ 2 പ്രീമിയർ ഷോയ്ക്ക് ഹൈദരാബാദ് സന്ധ്യ തിയറ്ററിൽ എത്തിയ ദിൽഷുക്‌നഗർ സ്വദേശിനി രേവതിയാണ് ദാരുണമായി മരിച്ചത്. അല്ലു അർജുന്റെ വലിയ ഫാനായ മകൻ ശ്രീതേജിന്റെ നിർബന്ധപ്രകാരമായിരുന്നു രേവതിയും കുടുംബവും പുഷ്പ 2 പ്രീമിയർ ഷോയ്ക്ക് എത്തിയത്. ഇതിനിടെ അല്ലു അർജുൻ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാൻ ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകൻ ശ്രീതേജും തിരക്കിൽപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു.
സംഭവത്തിൽ സന്ധ്യ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ കേസെടുത്തു. തൊട്ടുപിന്നാലെ അല്ലു അർജുനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലിൽ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്. സംഭവത്തിൽ അല്ലു അർജുന്റെ ബൗൺസറായ ആന്റണിയും അറസ്റ്റിലായിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയറ്ററിന്റെ നിയന്ത്രണം പൂർണമായും ബൗൺസർമാർ ഏറ്റെടുത്തിരുന്നു. സന്ധ്യ തിയറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അർജുനെതിരായ കുരുക്ക് മുറുകുന്നുവെന്നാണ് സൂചന.