
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം ഇന്ന് ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ നടക്കും. പകൽ 11.45ന് ആയിരിക്കും സംസ്കാരമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.അതേസമയം രാജ്ഘട്ടിൽ സംസ്കാരം നടത്താത്തതിൽ വിവിധ കോണുകളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
അതേസമയം മുൻ പ്രധാനമന്ത്രിയുടെ സ്‍മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോൾ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങിൻറെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങൾക്ക് സ്ഥലം നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സർക്കാരിൻറെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ദില്ലിയിലെ ഔദ്യോഗിക വസതിയിലുള്ള മൻമോഹൻ സിങിൻറെ മൃതദേഹം രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഒൻപതര വരെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിക്കും. ഒൻപതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂർണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുക. മൻമോഹൻ സിംഗിന് സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്നായിരുന്നു കോൺഗ്രസ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സ്മാരകം നിർമ്മിക്കുന്ന സ്ഥലം ഏതെന്ന് അടുത്തയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്രത്തിൻറെ നടപടിയിൽ കോൺഗ്രസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
മൻമോഹൻസിങിൻറെ സ്മാരകത്തിന് സ്ഥലം നൽക്കാത്തതിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.സർക്കാർ രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വ ആരോപിച്ചിരുന്നു. പഞ്ചാബിൻറെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്നും ബാജ്വ ആവശ്യപ്പെട്ടു. സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്കാരം നടത്തണം എന്ന കുടുംബത്തിൻറെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് അകാലിദൾ നേതാവ് സുഖ്ബീർ ബാദൽ പറഞ്ഞിരുന്നു. ആദ്യ സിഖ് പ്രധാനമന്ത്രിയെ സർക്കാർ അപമാനിച്ചു എന്നായിരുന്നു ജയറാം രമേശിൻറെ ആരോപണം. സ്മാരകത്തിനുള്ള സ്ഥലം പിന്നീട് നൽകാം എന്നാണ് സർക്കാർ കുടുംബത്തെ അറിയിച്ചത്. രാഷ്ട്ര നേതാക്കളുടെ സംസ്കാര ചടങ്ങുകൾ നടത്താനുള്ള പ്രത്യേക ഇടത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.