
സോൾ: ദക്ഷിണ കൊറിയയിൽ ലാൻഡിങിനിടെയുണ്ടായ വിമാനാപകടത്തിൽ 120 യാത്രക്കാർ മരിച്ചു. 181 യാത്രക്കാരുമായി തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സോളിൽനിന്ന് 290 കി.മീ. അകലെയുള്ള മുവാൻ വിമാനത്താവളത്തിൽ തകർന്നത്. ആറു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരെ രക്ഷപ്പെടുത്തിയതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എയർസ്ട്രിപ്പിലേക്കു താഴ്ന്ന വിമാനത്തിന്റെ ലാൻഡിങ് ഗിയർ പുറത്തുവന്നിരുന്നില്ല. വിമാനം മതിലിൽ ഇടിച്ച് തീപിടിക്കുകയും ചെയ്തു. തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. ഒട്ടേറെ പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പ്രാദേശിക സമയം രാവിലെ 9.03നായിരുന്നു അപകടം. 15 വർഷം പഴക്കമുള്ള ബോയിങ് 737-800 ജെറ്റ് വിമാനമാണിതെന്ന് ദക്ഷിണ കൊറിയൻ ട്രാൻസ്പോർട് മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ ജെജു എയർ ക്ഷമാപണം നടത്തിയിട്ടുണ്ട്.
ബാങ്കോക്കിൽനിന്ന് തിരിച്ചെത്തുകയായിരുന്ന വിമാനത്തിൽ തായ്‌ലൻഡ് സ്വദേശികളായ രണ്ടുപേരുണ്ടായിരുന്നു. തായ്‌ലൻഡിലെ സുവർണഭൂമി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ജെജു എയറിന്റെ 7സി 2216 വിമാനത്തിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നതായി റിപ്പോർട്ടില്ലെന്ന് തായ്‌ലൻഡിലെ വിമാനത്താവളങ്ങളുടെ ഡയറക്ടർ കെറാറ്റി കിജ്‌മാനാവത് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമയാന ചരിത്രത്തിൽ ഏറ്റവുമധികംപേർ കൊല്ലപ്പെട്ട വിമാനപകടങ്ങളിലൊന്നാണിത്.