
തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതിനിടെ മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ.
ഞായറാഴ്ച ഉച്ചയോടെയാണ് സിനിമസീരിയൽ താരം എറണാകുളം തെക്കൻ ചിറ്റൂർ മത്തശ്ശേരിൽ തറവാട്ടിൽ ദേവാങ്കണത്തിൽ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയിൽ കണ്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്നും കന്റോൺമെന്റ് പോലീസ് നേരത്തെ തന്നെ പറഞ്ഞിരുന്നു.
ചാപ്പാ കുരിശ്, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലും അമ്മയറിയാതെ, സുന്ദരി, പഞ്ചാഗ്നി തുടങ്ങിയ ഹിറ്റ് സീരിയലുകളിലും ദിലീപ് ശങ്കർ അഭിനയിച്ചിട്ടുണ്ട്. സീരിയൽ ഷൂട്ടിങ്ങിനായി എത്തിയ ദിലീപ് ശങ്കർ നാലു ദിവസം മുൻപാണ് ഹോട്ടലിൽ മുറിയെടുത്തത്. ഇടയ്ക്ക് രണ്ടു ദിവസം ഷൂട്ടിങ് ഇല്ലായിരുന്നു. ഷൂട്ടിങ് പുനരാരംഭിക്കുന്നതു സംബന്ധിച്ച വിവരമറിയിക്കാൻ സീരിയലിന്റെ അണിയറ പ്രവർത്തകർ ഫോൺ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തിരുന്നില്ല. ഇതിനിടെ ഞായറാഴ്ച മുറിയിൽനിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി തുറന്നു നോക്കിയപ്പോഴാണ് നടനെ മരിച്ചനിലയിൽ കണ്ടത്.
അഭിനയത്തിനു പുറമേ ബിസിനസ് രംഗത്തും സജീവമായിരുന്നു ദിലീപ് ശങ്കർ. ചപ്പാത്തി, ദോശമാവ് തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങളാണ് ഇദ്ദേഹത്തിന്റെ കമ്പനി വിപണിയിലെത്തിക്കുന്നത്. ഭാര്യ സുമയാണ് ബിസിനസ് കാര്യങ്ങൾ കൂടുതലും നോക്കിയിരുന്നത്. ബെംഗളൂരുവിൽ ജോലിചെയ്യുന്ന ദേവ, വിദ്യാർഥിയായ ധ്രുവ് എന്നിവരാണ് മക്കൾ.