
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവിയെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിജയ് ഗവർണർക്ക് നിവേദനം കൈമാറി. രാജ്‌ഭവനിൽ എത്തിയായിരുന്നു വിജയ് ഗവർണറെ കണ്ടത്. ടിവികെ ട്രഷറർ വെങ്കിട്ടരാമനും ഒപ്പമുണ്ടായിരുന്നു. അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ഗവർണറെ കണ്ടത്.
വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൻറെ പശ്ചാത്തലത്തിൽ സ്വന്തം കൈപ്പടയിൽ വിജയ് കത്തെഴുതി. ‘തമിഴ്‌നാടിൻറെ സഹോദരിമാർക്ക്’ എന്ന് ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം സഹോദരനെ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് കത്തിലൂടെ വിദ്യാർത്ഥിനിയോട് പറഞ്ഞു.
“നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ, ഈ സംസ്ഥാനത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളിൽ (വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ) ഞാൻ അതീവ ദുഃഖിതനാണ്. നിങ്ങളുടെ സുരക്ഷ ആരിൽ നിന്നാണ് ഞങ്ങൾ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ഇത് ചോദിക്കുന്നത് കൊണ്ട് പ്രയോജനവുമില്ല”- എന്നും വിജയ് കത്തിൽ കുറിച്ചു.
ഡിസംബർ 23-നായിരുന്നു അണ്ണാ സർവകലാശാല ക്യാംപസ്സിനുള്ളിൽ രണ്ടാം വർഷം എഞ്ചിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽക്കുമ്പോൾ അപരിചിതനായ ഒരാൾ അടുത്ത് എത്തി. പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും മർദിക്കാൻ തുടങ്ങി. ഭയന്ന യുവാവ് പെൺകുട്ടിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിരുന്നു.
ഇതിനിടെ ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദിനെ അറസ്റ്റ് ചെയ്തു. ടി നഗറിൽ അറസ്റ്റിലായ ടിവികെ വോളൻ്റിയർ മാരെ കാണാൻ എത്തിയപ്പോൾ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.വിജയ് യുടെ കത്ത് സ്വകാര്യ കോളേജിൽ വിതരണം ചെയ്തതിനാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.