
കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12-ന് ആരംഭിക്കും. ഒന്നാംഘട്ട വിചാരണയിൽ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.
2023 മേയ് 10-ന് രാവിലെ അഞ്ചിനായിരുന്നു സംഭവം. കൊട്ടാരക്കര ഗവ. ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടിക്കിടെയാണ് വന്ദന കൊല്ലപ്പെട്ടത്. കാലിലേറ്റ മുറിവ് ചികിത്സിക്കാൻ പൂയപ്പള്ളി പോലീസ് കൊണ്ടുവന്ന പ്രതി സന്ദീപ് വന്ദനാദാസിനെ സർജിക്കൽ കത്തികൊണ്ട് കുത്തുകയായിരുന്നു. ആ സമയം കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. സംഭവത്തിൽ പരിക്കുപറ്റിയവരെയും ദൃക്സാക്ഷികൾ ഉൾപ്പെടെയുള്ളവരെയും തുടർന്നുള്ള ദിവസങ്ങളിൽ വിസ്തരിക്കും.
മാർച്ച് അഞ്ചുവരെയാണ് വിചാരണ തീയതികൾ ക്രമപ്പെടുത്തിയിട്ടുള്ളത്. 34 ഡോക്ടർമാരാണ് സാക്ഷിപ്പട്ടികയിലുള്ളത്. കേരളത്തിൽ നടന്ന കൊലപാതക കേസുകളിൽ ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളാകുന്നുവെന്ന പ്രത്യേകതയും കേസിനുണ്ട്.
മുൻപ് കേസ് വിചാരണക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് സുപ്രീംകോടതിയുടെ നിർദേശാനുസരണം നടത്തിയ പ്രതിയുടെ മാനസികനില പരിശോധനയിൽ, ഇയാൾക്ക് വിചാരണ നേരിടാൻ ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്ന് സാക്ഷിവിസ്താരത്തിനായി കേസ് ലിസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെയാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പ്രതാപ് ജി.പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.