
കൊച്ചി: കലൂരിൽ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം വെൻ്റിലേറ്റർ സഹായം തുടരും. നിലവിൽ തീവ്രപരിചരണ വിഭാഗം വെന്റിലേറ്ററിൽ തുടരുന്ന എംഎൽഎയുടെ ശ്വാസ കോശത്തിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ട്.
വെന്റിലേറ്റർ സഹായം കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇടവിട്ടാണ് വെന്റിലേറ്റർ സഹായം നൽകുന്നത്. എന്നാൽ സ്വയം ശ്വാസമെടുക്കാൻ പ്രാപ്തയാകുന്നതു വരെ വെന്റിലേറ്ററിൽ തുടരും. തലച്ചോറിനേറ്റ പരിക്കിൽ കാര്യമായ ആശങ്കയില്ല. വാരിയെല്ലുകൾ ഒടിഞ്ഞതിനാൽ കഠിനമായ വേദനയുണ്ട്. ഇതിനായി വേദന സംഹാരി പാച്ചുകൾ ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണുകൾ തുറക്കുകയും കൈകാലുകൾ ചലിപ്പിക്കുകയും ചെയ്തിരുന്നു. മകന് പുതുവത്സരാംശംസയും നേർന്നിരുന്നു. ഇത് ആരോഗ്യനിലയിലെ ആശാവഹമായ പുരോഗതിയാണെന്നാണ് വിലയിരുത്തൽ.
ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദമെന്ന പേരിൽ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റത്. താൽക്കാലിക സ്റ്റേജിന്റെ നിർമ്മാണത്തിൽ അടക്കം സംഘാടനത്തിൽ ഗുരുതര പിഴവ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.