
ന്യൂയോർക്ക്: പുതുവർഷാഘോഷത്തിനിടെ യു.എസിൽ വീണ്ടും ആക്രമണം. ന്യൂയോർക്കിലെ ക്വീൻസിലെ നൈറ്റ് ക്ലബിനു മുന്നിലുണ്ടായ വെടിവയ്പ്പിൽ 11 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബുധനാഴ്ച രാത്രി 11.20-ഓടെയാണ് വെടിവെയ്പുണ്ടായതെന്നാണ് വിവരം. നൈറ്റ് ക്ലബിനുള്ളിൽ കയറാൻ കാത്തുനിന്ന എൺപതോളം ആളുകൾക്കിടയിലേക്കാണ് അക്രമി വെടിയുതിർക്കുന്നത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.
ന്യൂ ഓർലിയൻസിൽ പുതുവർഷാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ന്യൂയോർക്കിൽ നിന്നുള്ള വാർത്ത പുറത്തുവരുന്നത്. ന്യൂ ഓർലിയൻസിലേത് ഭീകരാക്രമണമാണെന്ന് എഫ്.ബി.ഐ. വ്യക്തമാക്കിയിരുന്നു.
ആക്രമണത്തിൽ മരണസംഖ്യ 15 ആയി ഉയർന്നു. 35ലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. അമേരിക്കൻ പൗരനും മുൻ സൈനികനുമായ ഷംസുദ്ദീൻ ജബ്ബാറാണ് അക്രമിയെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഇയാൾ ഓടിച്ച വാഹനത്തിൽ ഭികരസംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ പതാക കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
വിനോദസഞ്ചാരകേന്ദ്രമായ ബർബൺ സ്ട്രീറ്റിനടുത്ത് പ്രാദേശികസമയം പുലർച്ചെ 3.15-നാണ് സംഭവം. ആൾക്കൂട്ടത്തിലേക്ക് അക്രമി ഫോർഡ് പിക്ക് അപ്പ് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. അമിത വേഗതയിലായിരുന്ന ഈ വാഹനം നിരവധി ആളുകളെ ഇടിച്ചിട്ടു. ശേഷം ഡ്രൈവർ ആൾക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയും ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഐ.ഇ.ഡി. എന്നു സംശയിക്കുന്ന വസ്തു വാഹനത്തിൽനിന്നു കണ്ടെടുത്തിരുന്നു. സംഭവം ഭീകരാക്രമണം തന്നെയാണെന്ന് എഫ്.ബി.ഐ നിഗമനം.
ലാസ് വേഗസിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് സമീപം ഒരു ടെസ്‌ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ചതും എഫ്.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഈ അപകടത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് സംഭവങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യവും എഫ്.ബി.ഐ പരിശോധിക്കും.