
തീയേറ്ററുകളിൽ വമ്പൻ വിജയം നേടി മുന്നേറുന്ന മലയാള ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ. ഇപ്പോഴിതാ ചിത്രത്തിന്റെ എച്ച്ഡി വ്യാജപതിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പ്രേക്ഷകരോട് സിനിമകളുടെ വ്യാജപ്പതിപ്പ് കാണരുതെന്ന് അപേക്ഷിച്ചിരിക്കുകയാണ് താരം.
‘ദയവ് ചെയ്ത് വ്യാജപതിപ്പ് കാണാതിരിക്കൂ. ഞങ്ങൾ നിസ്സഹായരാണ്. എനിക്ക് വല്ലാത്ത നിസ്സഹായത തോന്നുന്നു. വ്യാജപതിപ്പ് ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതെ നിങ്ങൾക്ക് മാത്രമേ ഇതിനെ തടയാൻ കഴിയൂ. ഇതൊരു അപേക്ഷയാണ്, പ്ലീസ്,’ എന്ന് ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അതേസമയം, മാർക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു.ആലുവ സ്വദേശി അക്വിബ് ഹനാനെയാണ് എറണാകുളം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാർക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു അക്വിബ് ഹാനാനന്റെ സ്റ്റോറി. ഇതിന് പിന്നാലെയാണ് സിനിമയുടെ നിർമാതാക്കൾ വ്യാജ പതിപ്പ് പ്രചരിക്കുന്നത് ചൂണ്ടികാണിച്ച് സൈബർ പോലീസിൽ പരാതി നൽകിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്നായിരുന്നു പരാതി.
ഇൻസ്റ്റാഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവയിൽ നിന്ന് അക്വിബ് ഹനാനെ എറണാകുളം സൈബർ പോലീസ് പിടികൂടിയത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറക്കിയവരെ കണ്ടെത്താനുള്ള അന്വേഷണവും സൈബർ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
അടുത്തിടെയായി തിയേറ്ററിൽ റിലീസായ പല മലയാളച്ചിത്രങ്ങളുടെയും ഹൈ ക്വാളിറ്റി വ്യാജ പതിപ്പുകൾ ഓൺലൈനിലൂടെ പുറത്തിറങ്ങിയിരുന്നു. ക്രിസ്മസ് റിലീസായി എത്തിയ ബറോസ്, റൈഫിൾ ക്ലബ്, എക്‌സ്ട്രാ ഡീസന്റ് എന്നിവയുടെയെല്ലാം വ്യാജപതിപ്പുകൾ ഓൺലൈനിലെത്തി. നേരത്തെ റിലീസായ സൂക്ഷ്മദർശിനിയുടെയും വ്യാജപതിപ്പ് പുറത്തുവന്നിരുന്നു.
തിയേറ്ററിൽ നിന്നും അനധികൃതമായി ഷൂട്ട് ചെയ്ത് തയ്യാറാക്കുന്ന ക്വാളിറ്റി കുറഞ്ഞ പ്രിന്റുകളാണ് നേരത്തെ വ്യാപമായി പ്രചരിച്ചിരുന്നതെങ്കിൽ ഇപ്പോൾ മികച്ച ക്വാളിറ്റിയിലുള്ള പതിപ്പുകളാണ് എത്തുന്നത്. ഇത് സിനിമാവ്യവസായത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.