
ഹൈദരാബാദ്: പുഷ്പ-2 റിലീസിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. യുവതിയുടെ മരണത്തിൽ കഴിഞ്ഞദിവസം ചിക്കഡപ്പള്ളി പോലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണിപ്പോൾ ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്.
ചിക്കഡപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത താരത്തെ 14 ദിവസം റിമാൻഡ് ചെയ്യണമെന്ന് നമ്പള്ളി കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ അല്ലു അർജുനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിക്കുകയും അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് നടനെതിരെ കേസെടുത്തത്. 13-ാം തീയതി അല്ലു അർജുന്റെ അറസ്റ്റും നടന്നു. ഒരു ദിവസം ജയിലിൽക്കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ അല്ലു അർജുന് ആരാധകരിൽ നിന്നും സിനിമാ മേഖലയിലെ സുഹൃത്തുക്കളിൽ നിന്നും വീരോചിതമായ സ്വീകരണമാണ് ലഭിച്ചത്. വിവാദങ്ങളെല്ലാം തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പിന്നീട് നടത്തിയ വാർത്താ സമ്മേളനത്തിൽ താരം പ്രതികരിച്ചത്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അല്ലു അർജുനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. രണ്ട് കോടി രൂപ മരിച്ച രേവതിയുടെ കുടുംബത്തിന് നൽകാൻ പുഷ്പ-2 ടീം തീരുമാനിച്ചിരുന്നു. ഇതിനിടെ ചിത്രത്തിനുവേണ്ടി അല്ലു അർജുൻ പാടിയ ഗാനം യൂട്യൂബിൽനിന്ന് നീക്കുകയും ചെയ്തിരുന്നു.