
കൊച്ചി: ഉമാതോമസ് എം.എൽ.എ വീണ് പരിക്കേറ്റ സംഭവത്തിൽ മൃദംഗവിഷൻ എം.ഡി നിഗോഷ് കുമാർ അറസ്റ്റിൽ. കലൂർ നൃത്തപരിപാടിയുടെ സംഘാടകരാണ് ഇയാൾ. ഏഴരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിഗോഷ് കുമാറിനെ നാളെ കോടതിയിൽ ഹാജരാക്കും. ശേഷമാകും തുടർനടപടി.
ഉമ തോമസ് എം.എൽ.എ.യ്ക്ക് പരിക്കേറ്റ സംഭവത്തിൽ നിഗോഷ് കുമാറിനോടും മൂന്നാം പ്രതിയായ ഓസ്‌കർ ഇവന്റ് മാനേജ്‌മെന്റ് ഉടമ തൃശ്ശൂർ പൂത്തോൾ സ്വദേശി പി.എസ്. ജനീഷിനോടും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ വ്യാഴാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് നിഗോഷ് പോലീസിന് മുന്നിലെത്തിയത്.
അതേസമയം, കേസിൽ ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവേണ്ടി വരുമെന്ന സൂചനകൾക്കിടെ ബുധനാഴ്ച ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയിരുന്നു.
മൃദംഗവിഷൻ എം.ഡി. എം. നിഗോഷ് കുമാർ, സി.ഇ.ഒ. എ. ഷമീർ, പൂർണിമ, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവർക്കെതിരേ പോലീസ് വിശ്വാസ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഘാടകരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. നേരത്തേ, നിഗോഷ് കുമാർ, ഷമീർ എന്നിവർ ഉൾപ്പെടെയുള്ള അഞ്ച് ആളുകളുടെ പേരിൽ നരഹത്യ ശ്രമത്തിനും കേസെടുത്തിരുന്നു.
പരിപാടിയിൽ പങ്കെടുത്ത നർത്തകിമാരിൽ ഒരാളുടെ അമ്മയും തൃക്കാക്കര സ്വദേശിനിയുമായ ബിജി ഹിലാലാണ് പരാതി നൽകിയത്. കേരളത്തിന് ഗിന്നസ് റെക്കോഡ് ലഭിക്കുന്ന പരിപാടിയിൽ പങ്കെടുക്കാമെന്നും സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി.
അതേസമയം, കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. തലയ്‌ക്കേറ്റ പരിക്ക് ഭേദമാകുന്നുണ്ട്. ശ്വാസകോശത്തിൽ നീർക്കെട്ടുള്ളതിനാൽ ഉമാ സോമസ് കുറച്ചുദിവസങ്ങൾ കൂടി വെന്റിലേറ്ററിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.