
നിലമ്പൂർ: ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ചോലനായ്ക്കർ യുവാവ് മരിച്ചു. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം.
കാട്ടാന ആക്രമിച്ചപ്പോൾ മണിയുടെ കയ്യിൽ കുഞ്ഞുണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചുവയസുകാരൻ രക്ഷപ്പെട്ടതെന്നും ബന്ധുക്കൾ പറഞ്ഞു. മണിയുടെ മകൻ മനുകൃഷ്ണ ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.45ഓടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
മാഞ്ചീരി കന്നിക്കൈ വരെ ജീപ്പിലെത്തി. കാർത്തിക്, കുട്ടിവീരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പൂച്ചപ്പാറയിലെ അള ലക്ഷ്യമാക്കി നടക്കുന്നതിനിടെയായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്ന രണ്ടു പേരും ഓടി രക്ഷപ്പെട്ടു. 9.30ന് ആണ് വനപാലകർക്കു വിവരം ലഭിച്ചത്. മണിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. രക്തം വാർന്ന നിലയിലാണ് ജീപ്പിൽ ചെറുപുഴയിൽ എത്തിച്ചത്. അവിടെനിന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാര തുകയും മറ്റ് ആവശ്യമായ സഹായവും നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. വന്യ ജീവി ആക്രമണം തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാൻ ആണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണ്. വന നിയമ ഭേദഗതിയിൽ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരും. ജനങ്ങൾക്ക് പ്രായോഗികമായ നിയമങ്ങൾ മാത്രമേ നടപ്പിലാക്കൂ എന്നും മന്ത്രി അറിയിച്ചു.