
ന്യൂഡൽഹി: തേജസ് യുദ്ധവിമാനങ്ങൾ സൈന്യത്തിന് കൈമാറുന്നതിലെ കാലതാമസത്തിൽ അതൃപ്തി പരസ്യമാക്കി വ്യോമസേന മേധാവി എ.പി. സിങ്. 2009- 10 കാലത്ത് ഓർഡർ നൽകിയ 40 തേജസ് യുദ്ധവിമാനങ്ങൾ ഇനിയും ലഭിച്ചിട്ടില്ലെന്ന് എ.പി. സിങ് പറഞ്ഞു. ചൈനയടക്കമുള്ള ശത്രുരാജ്യങ്ങൾ അവരുടെ വ്യോമസേനയ്ക്കായി കൂടുതൽ പണം ചെലവഴിക്കുമ്പോൾ രാജ്യം കൂടുതൽ പ്രതിരോധരംഗത്തെ ഉത്പാദനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും സുബ്രതോ മുഖർജി സെമിനാറിൽ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
1984-ലാണ് ഇന്ത്യ തേജസ് യുദ്ധവിമാനങ്ങൾക്ക് രൂപം നൽകുന്നത്. അവിടുന്ന് 17 വർഷം കഴിഞ്ഞാണ് ആദ്യമായി വിമാനം പറത്തുന്നത്. പിന്നെയും 15 വർഷം കഴിഞ്ഞ് 2016-ലാണ് തേജസ് സൈന്യത്തിന്റെ ഭാഗമായത്. ഇപ്പോൾ 2024-ൽ എത്തി. ആദ്യം ഓർഡർ നൽകിയ 40 വിമാനങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് നമ്മുടെ ഉത്പാദനശേഷി, എ.പി. സിങ് പറഞ്ഞു. വൈകുന്ന സാങ്കേതിക വിദ്യ, നിഷേധിക്കപ്പെടുന്ന സാങ്കേതിക വിദ്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്പാദനത്തിൽ സ്വകാര്യ പങ്കാളിത്തം ആവശ്യമാണെന്നും എ.പി. സിങ് ആവശ്യപ്പെട്ടു. ഉത്പാദനം മത്സരാധിഷ്ഠിതമായാൽ മാത്രമേ മാറ്റമുണ്ടാവുയെന്നും അദ്ദേഹം പറഞ്ഞു. മിഗ് 21-ന് പകരമായാണ് തേജസ് യുദ്ധവിമാനങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡാണ് വിമാനം വികസിപ്പിച്ചത്.
42 സ്‌ക്വാഡ്രൺ യുദ്ധവിമാനങ്ങൾ ആവശ്യമായ ഇടത്ത് 30 സ്‌ക്വാഡ്രൺ മാത്രമാണ് ഇപ്പോൾ വ്യോമസേനയുടെ കൈവശമുള്ളത്. ആറാം തലമുറ യുദ്ധവിമാനങ്ങൾ ചൈന പരീക്ഷിച്ചതിന് പിന്നാലെയാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം.