
തൃശ്ശൂർ: അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. 80 വയസ്സായിരുന്നു. തൃശ്ശൂരിലെ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്നു. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്താണ് അദ്ദേഹം ലോകത്തോട് വിട പറയുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.
1944 മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1958 ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ ജയചന്ദ്രൻ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടി 1966 ൽ ചെന്നൈയിൽ പ്യാരി കമ്പനിയിൽ കെമിസ്റ്റായി. അതേ വർഷം കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരൻ-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളിൽ കുടിയേറിയ ജയചന്ദ്രനെ മലയാളികൾ സ്‌നേഹത്തോടെ വിശേഷിപ്പിച്ചു, ഭാവഗായകനെന്ന്. ചിദംബരനാഥിൽ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങൾ ആലപിക്കാൻ ഭാഗ്യമുണ്ടായി. പി.ഭാസ്‌കരനും വയലാറും മുതൽ പുതിയതലമുറയിലെ ബി.കെ ഹരിനാരായണൻ വരെയുള്ള കവികളുടെ വരികൾക്ക് ആ ശബ്ദത്തിലൂടെ ജീവൻതുടിച്ചു. രാസാത്തി ഉന്നൈ കാണാതെ. ശബ്ദതരംഗമായി തമിഴ്‌സിനിമ കീഴടക്കി.
ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, സി.ഐ.ഡി നസീറിലെ നിൻ മണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതൻ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികൻ ഞാൻ, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികൾ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങൾ ജയചന്ദ്രന്റെ സ്വരമാധുരിയിൽ പുറത്തുവന്നു.
1986-ൽ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സർവ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രൻ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയത്. 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ൽ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ൽ നിറത്തിലെ പ്രായം നമ്മിൽ മോഹം നൽകി, 2004-ൽ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ൽ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലർവാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ. 1994-ൽ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രൻ സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997-ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡിനും അദ്ദേഹം അർഹനായി. 2021-ൽ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയൽ പുരസ്‌കാരം നൽകിയും ആദരിച്ചു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രൻ സംഗീതസാന്നിധ്യമായി. എം.എസ്.വിശ്വനാഥനാണ് ജയചന്ദ്രനെ തമിഴിൽ അവതരിപ്പിച്ചത്. 1973 ൽ പുറത്തിറങ്ങിയ ‘മണിപ്പയൽ’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോൽ…’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. രാസാത്തി ഉന്നെ കാണാതെ നെഞ്ച് (വൈദേഹി കാത്തിരുന്താൾ), മയങ്കിനേൻ സൊല്ല തയങ്കിനേൻ (നാനേ രാജ നാനേ മന്തിരിയിൽ നിന്ന്), വാഴ്കയേ വേഷം (ആറിലിരുന്തു അറുപതു വരൈ), പൂവാ എടുത്തു ഒരു (അമ്മൻ കോവിൽ കിഴക്കാലെ), താലാട്ടുതേ വാനം (കടൽ മീൻകൾ), കാതൽ വെണ്ണിലാ (വാനത്തെ പേലെ), ഒരു ദൈവം തന്ത പൂവേ(കന്നത്തിൽ മുട്ടമിട്ടാൾ), കനവെല്ലാം പലിക്കുതേ (കിരീടം) തുടങ്ങിയവ അതിൽ ചിലതുമാത്രം.
2008 ൽ എ. ആർ. റഹ്‌മാൻ സംഗീതം നൽകിയ ‘ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രൻ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. 1982-ൽ പുറത്തിറങ്ങിയ എവരു വീരു എവരു വീരുവാണ് ജയചന്ദ്രൻ ഗാനമാലപിച്ച ആദ്യ തെലുങ്ക് ചിത്രം. 24 ചിത്രങ്ങളിലാണ് തെലുങ്കിൽ അദ്ദേഹം ആലപിച്ചത്. കന്നഡയിലും 20-ഓളം ചിത്രങ്ങൾക്കായി ഗാനം ആലപിച്ചു. സിനിമാഗാനങ്ങൾക്ക് പുറമേ ജയചന്ദ്രൻ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളിൽ ഇടംപിടിച്ചവയാണ്. പുഷ്പാഞ്ജലി എന്ന ആൽബത്തിലെ ഗാനങ്ങൾ ഇന്നും ക്ലാസിക് ആയി നിലകൊള്ളുന്നു. ഇതിന് പുറമേ തമിഴിൽ ദൈവ ദർശനം, താഗം, പാതൈ തുടങ്ങിയ ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിലും പാടി.