
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് ആറ് പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തിരുപ്പതിയിലെ നിരീക്ഷണ സംവിധാനത്തിൽ പോരായ്മകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം സംഭവിച്ചതിൽ ദുഃഖമുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘‘തിരുപ്പതിയിലെ നിരീക്ഷണ സംവിധാനത്തിൽ ചില പോരായ്മകൾ കണ്ടെത്തി. സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട തിരുപ്പതി എസ്പി, തിരുമല തിരുപ്പതി ദേവസ്ഥാനം ജോയിന്റ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ദുരന്തത്തിൽ വളരെയധികം ദുഃഖമുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം വീതവും പരുക്കേറ്റവർക്കു 2 ലക്ഷം വീതവും സാമ്പത്തികസഹായം നൽകും. ’’– എന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
ദുരന്തസ്ഥലവും പരുക്കേറ്റവരെയും സന്ദർശിച്ചതിനു പിന്നാലെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപകടത്തിൽ 33 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നു രാവിലെയാണു മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്. തീർഥാടകരുടെ വൻ ജനക്കൂട്ടത്തിനെ നേരിടാൻ ഒരുക്കിയിട്ടുള്ള താൽക്കാലിക ക്രമീകരണങ്ങൾ പരിശോധിക്കുകയും ചെയ്തു. പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും ചെയ്തു.