
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടറോട് അഭ്യർഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവർക്കുള്ള ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നൽകുന്നതിന്റെ ഭാഗമായാണ് ശുപാർശകൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉത്തരവായിരിക്കുന്നത്. വയനാട്ടിൽ ധനസഹായം നൽകുന്നതു സംബന്ധിച്ച് നിരവധി പരാതികളും ആശങ്കകളും ഉയരുന്ന സാഹചര്യത്തിലാണു നടപടി.
ഇതിനായി പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, അതത് പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എന്നിവരടങ്ങുന്ന പ്രാദേശിക സമിതി ആദ്യം പട്ടിക തയാറാക്കി സമർപ്പിക്കും. ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി, റവന്യൂ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് സംസ്ഥാനതല സമിതി.
കാണാതായവരെ സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആറിൽനിന്ന് വിവരങ്ങൾ ശേഖരിക്കണം. ഇത് പരിശോധിച്ച് കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന പ്രത്യേക റിപ്പോർട്ട് തയ്യാറാക്കണം. സമതി തയ്യറാക്കുന്ന റിപ്പോർട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ച് വ്യക്തമായ ശുപാർശ സഹിതം സംസ്ഥാന സമിതിക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാന സമിതിയാണ് റിപ്പോർട്ടിൽ സൂക്ഷ്മ പരിശോധന നടത്തുക.
സംസ്ഥാന സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നും പട്ടികയിൽ കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കി അടുത്ത ബന്ധുക്കൾക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കാണാതായവർക്ക് മരണ സർട്ടിഫിക്കറ്റ് അനുവദിച്ച് കൊടുക്കേണ്ടത് സംബന്ധിച്ച് മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്.