
ദില്ലി: ഖോ ഖോ ലോകകപ്പിൽ ദക്ഷിണകൊറിയയെ തകർത്ത് ഇന്ത്യൻ വനിതകൾ. ടൂർണമെൻറിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 175-18 നാണ് ഇന്ത്യൻ വനിതകൾ ദക്ഷിണ കൊറിയയെ തകർത്തത്.
ടോസ് നേടിയ ഇന്ത്യ ഡിഫൻഡ് ചെയ്യാനാണ് തീരുമാനിച്ചത്. ഇന്ത്യക്കായി ചൈത്രയും ക്യാപ്റ്റൻ പ്രിയങ്ക ഇംഗിളും മീരുവുമാണ് തുടങ്ങിവെച്ചത്. എന്നാൽ ഇന്ത്യൻ ഡിഫൻഡേഴ്സിനെ തൊടാൻ പോലുമാകാതെ ദക്ഷിണ കൊറിയ വെള്ളം കുടിച്ചു. കളി തുടങ്ങി ഒരു മിനിറ്റിനുശേഷം ചൈത്രയെ പിടിച്ചാണ് ദക്ഷിണ കൊറിയ അക്കൗണ്ട് തുറന്നത്.
എന്നാൽ ചൈത്ര മൂന്നരമിനിറ്റോളം പിടികൊടുക്കാതെ പിടിച്ചുനിന്ന് കൊറിയയുടെ നില പരുങ്ങലിലാക്കി. മാഗിയും നസ്രീൻ ഷെയ്ഖും റോഷ്മ റാത്തോഡുമാണ് ഇന്ത്യക്കായി പിന്നീട് ഡിഫൻഡ് ചെയ്യാനായി ഇറങ്ങിയത്. പിന്നീട് ഓരോ റൗണ്ടിലും ലീഡുയർത്തിയ ഇന്ത്യൻ വനിതകൾ ദക്ഷിണ കൊറിയക്ക് ഒന്ന് പൊരുതി നോക്കാൻ പോലും അവസരം നൽകാതെയാണ് ആധികാരിക വിജയം സ്വന്തമാക്കിയത്. ഇറാനും മലേഷ്യയുമാണ് ഇനി ഇന്ത്യയുടെ മത്സരങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാർട്ടറിലേക്ക് മുന്നേറുക. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഇറാൻ മലേഷ്യയെ 54-16ന് തോൽപ്പിച്ചു. ഇന്ന് വൈകിട്ട് ഏഴിന് ഇറാനുമായാണ് ഇന്ത്യൻ വനിതകളുടെ അടുത്ത മത്സരം.
തിങ്കളാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെ 42-37ന് തോൽപ്പിച്ച പുരുഷ ടീം ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ബ്രസീലിനെ 64-34 എന്ന സ്കോറിന് തകർത്തു. ജയത്തോടെ ഇന്ത്യൻ പുരുഷ ടീം ക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു. നാളെ ഭൂട്ടാനെതിരെയാണ് പുരുഷ ടീമിൻറെ അടുത്ത മത്സരം. ഇന്ത്യയുടെ പരമ്പരാഗത കായികയിനങ്ങളിൽ ഒന്നായ ഖോ ഖോ ലോകകപ്പിൻറെ ആദ്യ പതിപ്പിൽ 24 രാജ്യങ്ങളിൽ നിന്നായി 39 ടീമുകളാണ് മത്സരിക്കുന്നത്.