
ബെംഗളൂരു: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് എക്‌സിപിരിമെന്റ് (സ്‌പെയ്‌ഡെക്‌സ്) വിജയകരമെന്ന് റിപ്പോർട്ട്. സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് വിവരം. സ്‌പെയ്‌ഡെക്‌സ് ദൗത്യം വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കിയെന്ന് ഐ.എസ്.ആർ.ഒ. വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയമാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഐ.എസ്.ആർ.ഒ. സംഘം സ്‌പെയ്‌ഡെക്‌സ് ദൗത്യവുമായി ബന്ധപ്പെട്ട ഡാറ്റ വിശകലനം ചെയ്തുവരികയാണ്. ഇതിനുശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഞായറാഴ്ച പേടകങ്ങളെ മൂന്ന് മീറ്റർ അകലത്തിൽ എത്തിക്കാൻ സാധിച്ചതായി ഐ.എസ്.ആർ.ഒ. അറിയിച്ചിരുന്നു. ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് പിന്നീട് ജനുവരി ഒമ്പതിലേക്ക് മാറ്റിവെച്ചു. ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിലെത്തിക്കാനുള്ള ശ്രമം ആദ്യം പാളിയിരുന്നു. ഇതേ തുടർന്ന് ഡോക്കിങ് പരീക്ഷണ വീണ്ടും മാറ്റിവെച്ചു. അന്നത്തെ പിഴവ് പരിഹരിച്ചാണ് ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിലേക്കും പിന്നീട് മൂന്ന് മീറ്ററിലേക്കും എത്തിക്കാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചത്.
ബഹിരാകാശത്തുവെച്ച് രണ്ട് ഉപഗ്രഹ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള (ഡോക്കിങ് ) സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് സ്‌പെയ്‌ഡെക്‌സ്. 2024 ഡിസംബർ 30-ന് സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് സ്പെയ്‌ഡെക്‌സ് ദൗത്യത്തിനുള്ള റോക്കറ്റ് വിക്ഷേപിച്ചത്. ഗഗൻയാൻ, ചന്ദ്രനിൽ നിന്ന് സാമ്പിൾ ഭൂമിയിലെത്തിക്കാനുള്ള ദൗത്യം, ബഹിരാകാശ നിലയം എന്നിവ ഉൾപ്പടെ ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ ആവശ്യമാണ്.
ബഹിരാകാശത്തെ ഡോക്കിങ് സാധ്യമായതോടെ റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സ്വന്തം സ്പേസ് സ്റ്റേഷനുൾപ്പെടെ ഇന്ത്യൻ സ്വപ്നങ്ങളിലേക്കുള്ള അടുത്ത ചുവടാണ് സ്പേഡെക്സ്.