
മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. സേവനകമ്പനിയായ ഇൻഫോസിസിന് മൂന്നാംപാദത്തിൽ 6,806 കോടി രൂപയുടെ അറ്റാദായം. മുൻവർഷം ഇതേപാദത്തിൽ ഇത് 6,106 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 11.4 ശതമാനമാണ് വർധന. സെപ്റ്റംബറിലവസാനിച്ച രണ്ടാംപാദത്തിലെ 6,506 കോടി രൂപയെക്കാൾ 4.6 ശതമാനം അധികമാണിത്. മൂന്നാംപാദത്തിൽ കമ്പനിയുടെ വരുമാനം 7.6 ശതമാനം ഉയർന്ന് 41,764 കോടി രൂപയിലെത്തി. മുൻവർഷമിത് 38,821 കോടി രൂപയായിരുന്നു.
സാമ്പത്തികവർഷം ആദ്യ ഒൻപതുമാസക്കാലയളവിൽ അറ്റാദായം 19,712 കോടി രൂപയാണ്. 7.8 ശതമാനമാണ് വർധന. ഇൻഫോസിസിലെ ജീവനക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. മൂന്നാംപാദത്തിൽ ആകെ 3,23,379 ജീവനക്കാരാണ് കമ്പനിയിലുള്ളത്. 5,591 പേരുടെ വർധന. അതേസമയം, കമ്പനിയിലെ കൊഴിഞ്ഞുപോക്ക് രണ്ടാംപാദത്തിലെ 12.9 ശതമാനത്തിൽനിന്ന് 13.7 ശതമാനമായി കൂടി.