
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ അമ്മാവനുമായ നിർമ്മലകുമാറും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതിയുടെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായി സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്. കേസിലെ ഒന്നും മൂന്നും പ്രതികൾക്കെതിരായ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി നിർമ്മലകുമാർ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി.
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരുന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.
ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോൺ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്.
2022 ഒക്ടോബർ 14നായിരുന്ന ഷാരോൺ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോൺ മരിച്ചു. ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോൺ ആശുപത്രിയിൽ കിടന്നപ്പോൾ രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചു. മജിസ്‍ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിർണായകമായത്.
പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ ഗ്രീഷ്ണ കുറ്റം സമ്മതിച്ചു. തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ നായരെയും പ്രതി ചേർത്തു. കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഒരു വർഷം ജയിലിൽ കിടന്ന ശേഷമായിരുന്നു ഗ്രീഷ്മ ജാമ്യത്തിൽ ഇറങ്ങിയത്.
അതേസമയം, രണ്ടാം പ്രതി സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിൻറെ കുടുംബം പ്രതികരിച്ചു. ഗ്രീഷ്മക്ക് വധ ശിക്ഷ തന്നെ നൽകണമെന്ന് ഷാരോണിന്റെ അമ്മ പറഞ്ഞു. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും പൂർണമായും നീതി കിട്ടിയില്ല. അമ്മയെ വിട്ടയച്ചതിനെതിരെ നാളത്തെ ശിക്ഷാ വിധി വന്നശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേയെന്നും പിന്നെന്തിനാണ് അവരെ വെറുതെവിട്ടതെന്നും വിങ്ങിപ്പൊട്ടികൊണ്ട് ഷാരോണിൻറെ അമ്മ പ്രിയ ചോദിച്ചു. ആ സ്ത്രീയും ഒരമ്മ അല്ലേ? ഗ്രീഷ്മയ്ക്ക് കൂട്ടുനിന്ന അവരെയും ശിക്ഷിക്കണമായിരുന്നു. പൂർണമായും നീതി കിട്ടിയില്ലെന്നും ഷാരോണിൻറെ അമ്മ പറഞ്ഞു.
ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി തീരുമാനിച്ചത് പ്രതീക്ഷിച്ച വിധിയാണ്. എന്നാൽ, അമ്മയെ വെറുതെ വിട്ടതിൽ തൃപ്തിയില്ല. ഗ്രീഷ്മയെയും അമ്മാവനെയും ശിക്ഷിക്കുമെന്നത് ബോധ്യമായി. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിടരുതായിരുന്നു. നാളത്തെ വിധി വന്നശേഷം തുടർ കാര്യങ്ങൾ തീരുമാനിക്കും. അമ്മയെ വെറുതെ വിട്ടതിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. ഗ്രീഷ്മയുടെ അമ്മയെ കുറ്റക്കാരിയായി വിധിക്കാത്തതിൽ വിഷമം ഉണ്ട്. നാളത്തെ വിധിയിൽ പരമാവധി ശിക്ഷ തന്നെ കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഷാരോണിൻറെ മാതാപിതാക്കൾ പറഞ്ഞു.